25 Oct 2012

ഓർമ്മക്കാവടി





ഓർമ്മ തൻ ജാലകക്കാഴ്ചയിൽ
സുതാര്യമാമശ്രുഗോളം പോലെ
ഒരു മയിൽപ്പീലി ഞാൻ കാണുന്നു
ഇമചിമ്മിയതു മറയെ -
യൊരിന്ദ്രചാപം മെല്ലെവിടരുന്നു
അതുകണ്ടാമോദച്ചുവടുകൾ
വച്ചതിവേഗമൊരു മയിൽ നടനമുണരുന്നു
കനവുകളിലറിയാതെ പിന്നെയൊരു
കാർമേഘക്കോളു നിറയുന്നു
അലകടൽ പോലെ മനസ്സുഴിയുന്നു

മയിൽപ്പീലിയാദ്യം കണ്ടതു
ചേച്ചി തൻ പുസ്തകത്താളിലതു
പെറ്റുപെരുകുമെന്നറിഞ്ഞതെന്നാദ്യത്തെ വിസ്മയം
അക്ഷരമുറച്ചില്ലയെങ്കിലും
വടിവില്ലാതത്താളിൽ
'എനിക്ക് സ്വന്ത'മെന്നെഴുതി
ചിരിച്ചു നിന്നൂ അവൾ

ഭസ്മം നനച്ചതിനു തീറ്റയുമായീ
കൊച്ചനിയനിന്നെത്തുന്നു - നീയെവിടെ?
ആമ്പൽക്കുളത്തിലെനിക്കായി
വിടർന്നൊരു പൂവിറുത്തെത്താതെ-
യെത്രനാളാഴത്തിലിനിയും നീ!

വെയിൽച്ചൂടുകൊള്ളാതെ-
യാകാശമറിയാതെ പീലിയിഴയിന്നുമാ
പുസ്തകത്താളിൽ പെറ്റു
പെരുകുന്നൊരായിരം സ്മൃതികളായി...


ഒരു നാളിൽ മയിൽ കാണാൻ
*മലനടക്കാവിലെത്തീ,
ഞാനവിടെ പിടയ്ക്കൊപ്പമാ
പൂവന്റെ ഗർവ്വും പീലിയിൽ
വിസ്മയക്കണ്ണുമേ കണ്ടു

ഒരുത്സവനാളിൽ കരിമരുന്നു കത്തിയാ
കൗരവത്തേവർ തൻ തിരുമുറ്റമായിരം
ചിതയെരിയും ചുടലയായി
കുന്നിനെ കുലുക്കേണ്ട കതിനകൾ
പൂക്കുറ്റി പോലെയാകാശത്ത്
വിസ്മയം തീർക്കേണ്ട തിരികൾ
കൊള്ളിയാൻ പോലെ പാഞ്ഞൊടുവിൽ
പൂവാകയായി വിടരേണ്ട നിറകൾ
ഒക്കെയുമൊന്നായെരിഞ്ഞ്
തീച്ചുടല തീർത്തവിടെ താണ്ഡവമാടി
ആ നടുക്കത്തിലുമക്കാവിൽ
ഞാൻ തേടിത്തളർന്നതെൻ
മയൂരക്കാഴ്ചകൾ...

ഓർമ്മയിൽ വീണ്ടുമൊരു കുഴൽ നാദമെത്തുന്നു
കനവുകളിൽ രാധയെത്തുന്നു

മയിൽനീല പ്രണയവർണ്ണമെന്നോതി
തൂലികത്തുമ്പിൽ മഷിയായി നിറഞ്ഞവൾ
മൊഴികളാൽ മിഴികളാലെൻ കവിതയ്ക്കീണം പകർന്നവൾ
ചാരത്തിരുന്നെന്റെ ജീവനു താപം പകർന്നവൾ
കൈത്തണ്ടപിടിച്ചെൻ ഹൃദയതുടിതാളമെണ്ണിയതിൻ
വിങ്ങുന്ന വേഗവുമാലസ്യവുമറിഞ്ഞവൾ
തോളിൽ പിടിച്ചൊപ്പം നടന്നൊരു
കണ്ണാടിപോലെ സുഹൃത്തായി മാറിയോൾ
വസന്തവും വറുതിയുമൊരുപോലെ കണ്ട്
മോഹം പകുത്തെന്നിൽ നിലാവായി
പിന്നെയെങ്ങോ മറഞ്ഞു നിന്നെന്റെ
കണ്ണടയ്ക്കുള്ളിലിരുളു നിറയ്ക്കുവോൾ

നിന്നെ തിരഞ്ഞു നരവീണു വർണ്ണങ്ങൾ
ജീവിതത്തിരക്കിൽ മറന്നു മയൂരനടനച്ചുവടുകൾ...

ആയിരം കണ്ണുകളുടെ പുനർജ്ജനി,
അമരനൊരു മാർജ്ജാരനിരുൾച്ചേറിലൊരു
താമരത്തണ്ടിൽ തണൽ തേടിയലയുന്നു
ഇന്നീ പെരുവഴിയമ്പലത്തിണ്ണമേൽ
കാവടി ഭിക്ഷയ്ക്കു കൈനീട്ടിനിൽക്കുമ്പോൾ
ഈണമെഴാതെ മനസ്സു പാടുന്നു,
മയിൽപ്പക്ഷീ, സ്മൃതിയുടെ തുടിയുടെ
അമൃതു നീ അക്ഷരം നീ...




*  കൊല്ലം പോരുവഴി പെരുവിരുത്തി മലനട. 1990 ൽ ആണ് മലനടയിൽ നാടിനെ നടുക്കിയ ആ വെടിക്കെട്ട് ദുരന്തം ഉണ്ടായത്.

3 comments:

  1. ഭാരനിക്കാവിനു അടുത്തുള്ള പേരുവഴി ആണോ ഇത്?

    ReplyDelete
  2. ഓർമ്മ തൻ ജാലകക്കാഴ്ചയിൽ
    സുതാര്യമാമശ്രുഗോളം പോലെ

    നല്‍ക്കവിത

    ReplyDelete