28 Aug 2012

ഇന്റർവെൽ













ഒന്നു മലക്കം മറിഞ്ഞാൽ
പിന്നിലെ ജനാല വഴി
സ്കൂൾവേലിയുടെ
പഞ്ഞക്കീറലിലൂടെ
കൃഷ്ണനാശാന്റെ മാടക്കട

എത്തിവലിഞ്ഞു
ഇടങ്കയ്യിലെ
നാണയത്തുട്ടു കൊണ്ട്
മിഠായി ഭരണിയിൽ
ഇന്റെർവൽ മണി

പാതിതെറുത്ത
അരയാലിലയിൽ
കപ്പിയിൽ കയർ വലിയും
ശ്വാനയുറക്കം

അച്യുതൻ മാഷ്
പറഞ്ഞ കഥയിലെ
തച്ചന്റെ പാവ
മുറ്റത്തേക്കു നീട്ടിത്തുപ്പി
പരുന്തിന്റെ
പന്തടക്കത്തിൽ
നാണയം കൈക്കലാക്കി
കണ്ണടയ്ക്കു മുകളിലൂടെ
ഒരു സൂചിക്കണ്ണേറു്

പലവർണ്ണങ്ങൾ
നാരങ്ങാമുട്ടായി
കോലു മുട്ടായി
സീറേറ്റു മുട്ടായി...

വലങ്കയ്യിലേ
വാങ്ങാവൂ

പൊട്ടിയൊഴുകുന്ന
ടാപ്പുവെള്ളത്തിൽ
വലംകൈ പിടിച്ചു
"ഗംഗേച യമുനേ..."

ചാണകപ്പാപം
അടർന്നൊഴുകി,
മൂത്രപ്പുരയിൽ
ഗോപി വരച്ച
മാളുക്കുട്ടിയുടെ പടം
ചാണകം മൊത്തി നിന്നു!

1 comment:

  1. രക്ഷപ്പെട്ടു
    ഇതും നന്നായി കേറി മനസ്സില്

    ReplyDelete